ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയായ ഇവാതെ പ്രിഫെക്ചർ തീരത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 6.1 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. സുനാമി ഭീഷണിയില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) അറിയിച്ചു.
പ്രാദേശിക സമയം രാവിലെ 5.21നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 41 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും ജെഎംഎ വ്യക്തമാക്കി.
ആമോരി പ്രിഫെക്ചറിലെ ഹച്ചിനോഹെ നഗരത്തിലും ഇവാതെ പ്രിഫെക്ചറിലെ ഫുദായി ഗ്രാമത്തിലും ജപ്പാന്റെ ഭൂചലന തീവ്രതാ സ്കെയിലിൽ 5- തീവ്രത രേഖപ്പെടുത്തി. ഹൊക്കൈഡോ മുതൽ കാന്റോ-കോഷിൻ മേഖല വരെയുള്ള പ്രദേശങ്ങളിൽ 1 മുതൽ 4 വരെ തീവ്രതയിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

ജൂൺ 25ന് ഇതേ സമുദ്രമേഖലയിൽ 6+ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് പുതിയ സംഭവം. മുൻ ഭൂചലനത്തിന് ശേഷം ഏകദേശം ഒരാഴ്ചക്കാലം 6+ തീവ്രത വരെയുള്ള തുടർ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ശക്തമായ കുലുക്കം അനുഭവപ്പെട്ട പ്രദേശങ്ങളിൽ മണ്ണിടിച്ചിലും പാറവീഴ്ചയും ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണമെന്നും ജെഎംഎ നിർദേശിച്ചു.
സംഭവത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി സനയെ ടകൈച്ചി നാശനഷ്ടങ്ങൾ വിലയിരുത്താനും ജനങ്ങൾക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകാനും ആവശ്യമായ എല്ലാ നടപടികളും തുടരാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അറിയിച്ചു. സുനാമി ആശങ്കയില്ലെന്നും അവർ വ്യക്തമാക്കി
