ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെയും സ്പെയിന്റെയും കളിശൈലിയും കരുത്തും വിശദമായി വിലയിരുത്തി FIFA ടെക്‌നിക്കൽ സ്റ്റഡി ഗ്രൂപ്പ് (TSG). മുൻ ബ്രസീൽ താരം ഗിൽബെർട്ടോ സിൽവയും രണ്ട് തവണ വനിതാ ലോകകപ്പ് ജേതാവായ ടോബിൻ ഹീത്തുമാണ് ഫൈനലിസ്റ്റുകളെക്കുറിച്ചുള്ള സാങ്കേതിക വിശകലനം പങ്കുവെച്ചത്.
ലയണൽ മെസിയുടെ അസാധാരണ സൃഷ്ടിപരമായ മികവിനെ ചുറ്റിപ്പറ്റിയാണ് അർജന്റീനയുടെ ആക്രമണനിര പ്രവർത്തിക്കുന്നതെന്ന് ടോബിൻ ഹീത്ത് വിലയിരുത്തുന്നു. മധ്യനിരയിലും വിങ്ങുകളിലും താരങ്ങളെ കൂടുതലായി വിന്യസിച്ച് മെസിക്ക് പന്ത് ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണ് അർജന്റീനയുടെ പ്രധാന തന്ത്രമെന്ന് അവർ ചൂണ്ടിക്കാട്ടി.

മെസിയെ തടയാൻ എതിരാളികൾ ഒന്നിലധികം താരങ്ങളെ നിയോഗിക്കുമ്പോൾ മറ്റ് അർജന്റീനൻ താരങ്ങൾക്ക് കൂടുതൽ ഇടം ലഭിക്കുന്നതായും, ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടുകൾ മുതൽ ക്രോസുകളും റീബൗണ്ടുകളും വരെ വിവിധ രീതികളിൽ ഈ ലോകകപ്പിൽ മെസി തന്റെ മികവ് തെളിയിച്ചിട്ടുണ്ടെന്നും ഹീത്ത് പറഞ്ഞു.
പ്രതിരോധത്തിലിരിക്കുമ്പോൾ മെസിയുടെ ചുമതല കുറച്ച് മുന്നിൽ നിലനിർത്തുന്നതിലൂടെ പന്ത് തിരിച്ചുപിടിച്ചയുടൻ അതിവേഗ ആക്രമണം നടത്താൻ അർജന്റീനയ്ക്ക് കഴിയുന്നതായും അവർ വിലയിരുത്തി.
അതേസമയം, പന്തില്ലാത്ത സമയത്തെ സ്പെയിന്റെ അച്ചടക്കവും കൗണ്ടർ-പ്രസിങ് മികവുമാണ് ടീമിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മുൻ ബ്രസീൽ താരം ഗിൽബെർട്ടോ സിൽവ അഭിപ്രായപ്പെട്ടു. പന്ത് നഷ്ടമായ ഉടൻ തന്നെ നിരവധി താരങ്ങൾ ചേർന്ന് എതിരാളികളെ സമ്മർദത്തിലാക്കുന്ന ശൈലി എതിരാളികൾക്ക് മുന്നേറ്റം ദുഷ്കരമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ടൂർണമെന്റിലെ ഏഴ് മത്സരങ്ങളിൽ ഒരു ഗോൾ മാത്രം വഴങ്ങിയ സ്പെയിൻ, പന്ത് അതിവേഗം തിരിച്ചുപിടിക്കുന്ന ടീമുകളിലൊന്നാണെന്നും ഗിൽബെർട്ടോ സിൽവ ചൂണ്ടിക്കാട്ടി. പന്ത് കൈവശമുള്ളപ്പോൾ ക്ഷമയോടെയും കൃത്യതയോടെയും ആക്രമണം കെട്ടിപ്പടുക്കുന്ന സ്പെയിൻ, എതിരാളികളുടെ പ്രതിരോധത്തിൽ ഇടങ്ങൾ കണ്ടെത്തിയാണ് മുന്നേറ്റങ്ങൾ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെസിയുടെ വ്യക്തിഗത മികവും സ്പെയിന്റെ സംഘടിത കൗണ്ടർ-പ്രസിങ് ശൈലിയും നേർക്കുനേർ എത്തുന്ന ഫൈനലിനാണ് ഇനി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്.
