Thursday, August 13, 2026

യൂത്ത് കോൺഗ്രസ് അധ്യക്ഷനായി O.J ജനീഷ് തുടരും; പുനഃസംഘടന ഡിസംബറിന് ശേഷം

ഡൽഹി: കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് നിലവിലെ കമ്മിറ്റിയുടെ കാലാവധി പൂർത്തിയാകുന്നതുവരെ തുടരും. ഡിസംബർ വരെ നിലവിലെ കമ്മിറ്റിക്ക് തുടരാൻ ദേശീയ നേതൃത്വം അനുമതി നൽകി. തുടർന്ന് പുനഃസംഘടനയാണോ തിരഞ്ഞെടുപ്പാണോ വേണ്ടതെന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും.

കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിലവിലെ കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ് തുടരട്ടെയെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പിന്നീട് മാത്രമാകും സജീവമാകുക.

പാർലമെന്റ് സമ്മേളനം പൂർത്തിയായതിന് ശേഷമായിരിക്കും കോൺഗ്രസ് നേതൃത്വം കേരളത്തിലെ സംഘടനാ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടത്തുക. ഇതിനായി കേരളത്തിലെ മുതിർന്ന നേതാക്കളെയും ബന്ധപ്പെട്ട നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിപ്രായങ്ങൾ തേടാനും സാധ്യതയുണ്ട്.

അതേസമയം, കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. പഞ്ചാബിലെ സംഘടനാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ശേഷമായിരിക്കും കേരളത്തിലെ അധ്യക്ഷ പ്രഖ്യാപനം ഉണ്ടായേക്കുക. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ ദേശീയ നേതൃത്വത്തിന് ഇതുവരെ ഏകദേശ ധാരണയിലെത്താനായിട്ടില്ലെന്നാണ് സൂചന.

യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ എത്താത്തത് പാർട്ടിയുടെയും സർക്കാരിന്റെയും ഏകോപനത്തെ ബാധിക്കുന്നുവെന്ന തരത്തിലുള്ള വിമർശനങ്ങളും നേരത്തെ ഉയർന്നിരുന്നു. എന്നാൽ നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതുവരെ നേതൃത്വത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!