റെജൈന: കാനഡയിലെ സാസ്കറ്റൂണിൽ കനത്ത മഴയെത്തുടർന്ന് ഓടയിൽ കുടുങ്ങിപ്പോയ പതിനാലുകാരനെ രണ്ട് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെടുത്തി. സ്വന്തം ജീവൻ പണയം വെച്ച് പൊലീസ് ഉദ്യോഗസ്ഥനും അഗ്നിശമന സേനയും നടത്തിയ പോരാട്ടമാണ് കൗമാരക്കാരന് ജീവൻ തിരികെ നൽകിയത്. സസ്കാറ്റൂണിലെ സിൽവർവുഡ് ഡോഗ് പാർക്കിന് സമീപത്താണ് അപകടം നടന്നത്.
പെട്ടെന്നുണ്ടായ വെള്ളപ്പൊക്കമാണ് വില്ലനായത്. നാല് കൗമാരക്കാർ ഓടയ്ക്കുള്ളിൽ പ്രവേശിച്ച സമയത്താണ് പ്രദേശത്ത് ശക്തമായ മഴ പെയ്തത്. നിമിഷങ്ങൾക്കകം ഓടയ്ക്കുള്ളിൽ വെള്ളം ഇരച്ചുകയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികൾ പെട്ടെന്ന് തന്നെ പുറത്തുകടന്ന് രക്ഷപെട്ടെങ്കിലും, ഒരു കുട്ടി ശക്തമായ ഒഴുക്കിൽപ്പെട്ട് ഓടയുടെ ഇരുമ്പ് ഗ്രേറ്റിന് ഇടയിൽ കുടുങ്ങിപ്പോകുകയായിരുന്നു.

രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പ് മറ്റ് മൂന്ന് കൗമാരക്കാരും സുഹൃത്തിന്റെ മുഖത്തേക്ക് വെള്ളം നേരിട്ട് പതിക്കുന്നത് തടയാൻ ശ്രമിച്ചിരുന്നതായി ഡെപ്യൂട്ടി ഫയർ ചീഫ് സീൻ തോഡി പറഞ്ഞു.വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.കുട്ടിയുടെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കാനഡയിലെ ഭരണാധികാരികൾ അഭിനന്ദിച്ചു.
