ഓട്ടവ : കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയതിനെതിരെ ശക്തമായ പ്രത്യാഘാത നടപടികളുമായി കാനഡ. യുഎസ് താരിഫുകൾ ബാധിച്ച തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും ബിസിനസുകൾക്കും സഹായം നൽകുന്നതിനായി 7.5 ബില്യൺ ഡോളറിന്റെ പുതിയ പാക്കേജും ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.

ധനകാര്യ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ, വ്യവസായ മന്ത്രി മെലനി ജോളി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രി ഇവാൻ സോളമൻ, തൊഴിൽ മന്ത്രി പാറ്റി ഹജ്ദു എന്നിവർ ചേർന്നാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 22 മുതൽ യുഎസ് ചുമത്തിയ 27.6 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങളുടെ താരിഫിന് തുല്യമായ രീതിയിൽ, സെപ്റ്റംബർ 8 മുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 15, 25, 50 ശതമാനം നിരക്കുകളിൽ പ്രത്യാഘാത താരിഫുകൾ ഏർപ്പെടുത്താനാണ് തീരുമാനം.

ഉരുക്ക്, ഡയറി ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, പൾപ്പ്-പേപ്പർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ അമേരിക്കൻ ഉൽപ്പന്നങ്ങളെയാണ് പ്രധാനമായും പുതിയ നടപടികൾ ലക്ഷ്യമിടുന്നത്.
താരിഫ് പ്രതിസന്ധി നേരിടുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് 1.5 ബില്യൺ ഡോളറിന്റെ അധിക സഹായവും ബിസിനസുകളുടെ വളർച്ചയ്ക്കായി 500 മില്യൺ ഡോളറിന്റെ പുതിയ ലിക്വിഡിറ്റി സൗകര്യവും ഉൾപ്പെടെ വിവിധ പദ്ധതികളാണ് പാക്കേജിലുള്ളത്. കാനഡ സ്ട്രോങ് ഡൈവേഴ്സിഫിക്കേഷൻ ഫണ്ടിനായി 2 ബില്യൺ ഡോളറും തൊഴിലാളികൾക്കായുള്ള വരുമാന പിന്തുണ, പരിശീലനം, പുനർനിയമനം എന്നിവയ്ക്കായി 3.5 ബില്യൺ ഡോളറും നീക്കിവെക്കും.

നീതിയുക്തമായ വ്യാപാര ധാരണയ്ക്കായി അമേരിക്കയുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും, പുതിയ യുഎസ് നിബന്ധനകൾ കാനഡയുടെ ദേശീയ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് മന്ത്രിമാർ വ്യക്തമാക്കി. വ്യാപാര സംഘർഷം കാനഡ തിരഞ്ഞെടുത്തതല്ലെന്നും, രാജ്യത്തെ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

