കാഠ്മണ്ഡു: നേപ്പാളിൽ കനത്ത നാശം വിതച്ച പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായ ഇന്ത്യൻ പൗരന്മാർക്കായുള്ള തിരച്ചിൽ തുടരുന്നു. മലയാളികളായ 33 പേർ ഉൾപ്പെടെ 285 ഇന്ത്യക്കാരെയാണ് ഇതുവരെ ബന്ധപ്പെടാൻ കഴിയാത്തത്. ഇവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു.
തൃശൂലി പദ്ധതിയിലെ ജീവനക്കാരായ 63 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെയും രക്ഷപ്പെടുത്തി. അതേസമയം, പശ്ചിമ ബംഗാളിൽ നിന്നുള്ള 37 പേരടങ്ങുന്ന സംഘത്തെക്കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല.ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന 200 പേരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി 1,500-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.

പ്രളയത്തിലും മണ്ണിടിച്ചിലിലും നേപ്പാളിലെ മരണസംഖ്യ 469 ആയി ഉയർന്നു. റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടതോടെ വ്യോമമാർഗമാണ് പ്രധാനമായും രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. മരിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികളും നേപ്പാൾ സർക്കാർ തുടരുകയാണ്.
കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കുന്നതിനായി ഇന്ത്യ പ്രത്യേക രക്ഷാസംഘത്തെ നേപ്പാളിലേക്ക് അയച്ചേക്കും. മരുന്നുകളും ഭക്ഷണവും ഉൾപ്പെടെയുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി മൂന്നാമത്തെ ഇന്ത്യൻ വിമാനം ഇന്ന് നേപ്പാളിലേക്ക് പുറപ്പെടും.നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും ഉത്തർപ്രദേശിലും പ്രളയസാഹചര്യം കണക്കിലെടുത്ത് അധികൃതർ കനത്ത ജാഗ്രത തുടരുകയാണ്.
