ഡൽഹി: രാജ്യത്ത് മുട്ടയുടെ വിലയിൽ വൻ വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ മുട്ട വിലയിൽ 35 മുതൽ 40 ശതമാനം വരെ വർധനയുണ്ടായതായാണ് റിപ്പോർട്ട്. എഥനോൾ ഉൽപ്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം വർധിച്ചതും കോഴിത്തീറ്റയുടെ ചെലവ് ഉയർന്നതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന്.
E20 ഇന്ധന നയത്തിന്റെ ഭാഗമായി എഥനോൾ ഉൽപ്പാദനം വർധിച്ചതോടെ എഥനോൾ നിർമാതാക്കൾ വലിയ തോതിൽ ചോളം വാങ്ങാൻ തുടങ്ങിയതാണ് കോഴി കർഷകർക്ക് തിരിച്ചടിയായത്. ഇന്ത്യയിലെ ആകെ ചോളം ഉൽപ്പാദനത്തിൽ ഏകദേശം 1.7 കോടി മെട്രിക് ടൺ എഥനോൾ നിർമാണത്തിനായി ഉപയോഗിക്കുന്നതായാണ് കണക്ക്.
കോഴിത്തീറ്റയിലെ പ്രധാന ഘടകമാണ് ചോളം. കോഴികളുടെ തീറ്റയുടെ ഏകദേശം 65 മുതൽ 70 ശതമാനം വരെ ചോളം ഉൾപ്പെടുന്നു. എഥനോൾ കമ്പനികൾ ഉയർന്ന വിലയ്ക്ക് ചോളം വാങ്ങാൻ തുടങ്ങിയതോടെ കോഴി കർഷകരുടെ ഉൽപ്പാദനച്ചെലവും ഗണ്യമായി ഉയർന്നു.
ചോളത്തിന്റെ വിലയിലും വലിയ കുതിപ്പാണ് ഉണ്ടായത്. ഒരു ടണ്ണിന് ഏകദേശം 14,000 രൂപയിൽ നിന്ന് 26,500 രൂപയിലേക്ക് വില ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് വർഷത്തിനിടെയാണ് ഈ വലിയ വർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം ചോളവിലയിൽ ഏകദേശം 20 ശതമാനം വർധനയുണ്ടായി.
നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റി (NECC)യുടെ കണക്കുകൾ പ്രകാരം റീട്ടെയിൽ വിപണിയിൽ ഒരു മുട്ടയ്ക്ക് 8.50 മുതൽ 9 രൂപ വരെ വിലയുണ്ട്. ഫാം വില ഏകദേശം ഏഴ് രൂപയാണെങ്കിലും ഗതാഗതം, വിതരണച്ചെലവ് തുടങ്ങിയവ ഉൾപ്പെടുന്നതോടെ ഉപഭോക്താക്കൾ നൽകുന്ന വില ഉയരുന്നു.

വരുന്ന ശൈത്യകാലത്ത് മുട്ടയുടെ ഉപഭോഗം സാധാരണയായി വർധിക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ചോളവിലയ്ക്ക് പുറമെ കടുത്ത ചൂട്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങളും കോഴി ഉൽപ്പാദനത്തെയും മുട്ടവിതരണത്തെയും ബാധിക്കുന്നുണ്ട്.
E20 പെട്രോൾ ലക്ഷ്യം കൈവരിക്കുന്നതിനായി നേരത്തെ എഥനോൾ ഉൽപ്പാദനത്തിൽ പ്രധാനമായും കരിമ്പിൽ നിന്നുള്ള നീരിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ കരിമ്പ് എഥനോൾ നിർമാണത്തിലേക്ക് വലിയ തോതിൽ തിരിച്ചുവിട്ടത് പഞ്ചസാര ലഭ്യതയെയും വിലയെയും ബാധിച്ചു.
ഇതിനെത്തുടർന്നാണ് എഥനോൾ ഉൽപ്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം വർധിപ്പിച്ചത്. ഇതോടെ പഞ്ചസാര വിപണിയിലെ സമ്മർദ്ദത്തിൽ ചെറിയ ആശ്വാസമുണ്ടായെങ്കിലും പഞ്ചസാരവില ഇപ്പോഴും ഉയർന്ന നിലയിലാണ്. അതേസമയം, ചോളത്തിനായുള്ള എഥനോൾ മേഖലയിലെ വർധിച്ച ആവശ്യകത കോഴി വ്യവസായത്തിന്റെ ചെലവ് ഉയർത്തുകയും അതിന്റെ പ്രതിഫലനം മുട്ടവിലയിലും പ്രകടമാകുകയും ചെയ്യുകയാണ്.
