Friday, September 11, 2026

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഇന്ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കും. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലാണ് നടപടികൾ നടക്കുന്നത്. പ്രതികൾ നേരിട്ടോ വീഡിയോ കോൺഫറൻസിങ് വഴിയോ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

കേസിലെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുള്ള നടപടികളുമായി കോടതി മുന്നോട്ടുപോകുന്നത്.

കേസിൽ പ്രതികൾ നേരിട്ട് ഹാജരാകാത്തതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു. വിചാരണയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ ഉണ്ടെങ്കിൽ അതുസംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം വീഡിയോ കോൺഫറൻസ് സൗകര്യം അനുവദിക്കില്ലെന്നും ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 11ന് പ്രതികൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.

കൃത്യമായ രേഖകളില്ലാതെ തനിക്ക് മരം വിറ്റതായി കാണിച്ചെന്ന എറണാകുളം സ്വദേശിയായ വ്യവസായിയുടെ പരാതിയിലാണ് അമ്പലമേട് പൊലീസ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി. ആന്റോ അഗസ്റ്റിൻ രണ്ടാം പ്രതിയാണ്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള കേസിൽ തീരുമാനം ഉണ്ടാകുന്നതുവരെ ചോറ്റാനിക്കര കോടതിയിലെ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയും മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

ഇതോടെയാണ് കേസിലെ തുടർനടപടികൾക്ക് വഴിയൊരുങ്ങിയത്. ഇന്ന് പ്രതികൾ കോടതിയിൽ ഹാജരാകുന്നതോടെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!