Friday, September 11, 2026

നേപ്പാളിലെ മിന്നൽ പ്രളയം: മരണം 1,420 ആയി; തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും തുടർന്നുണ്ടായ പ്രകൃതിദുരന്തത്തിലും മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ 5,500ലധികം പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മലയാളികൾ ഉൾപ്പെടെ 275 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ നിന്നുള്ള ഏഴ് പേരെ കണ്ടെത്താനുണ്ടെന്ന് നോർക്ക അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള 37 പേരെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്ന് പശ്ചിമ ബംഗാൾ സർക്കാരും വ്യക്തമാക്കി.

ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 169 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നേപ്പാൾ സൈന്യത്തിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സഹകരണത്തോടെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുന്നത്.

ടണൽ റെസ്‌ക്യൂ വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ, മെഡിക്കൽ സംഘങ്ങൾ എന്നിവരുൾപ്പെടുന്ന 54 അംഗ ഇന്ത്യൻ വിദഗ്ധ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

ഹിമാലയൻ മേഖലയിൽ മഞ്ഞുപാളികൾ തകർന്നതിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലും മണ്ണും പാറകളും താഴേക്ക് ഒഴുകിയെത്തിയതുമാണ് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തത്തിന്റെ പശ്ചാത്തലമെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.

കാർബൺ പുറന്തള്ളലിൽ നേപ്പാളിന്റെ പങ്ക് വളരെ കുറവാണെന്നും അതേസമയം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ വലിയ രാജ്യങ്ങൾക്ക് ചരിത്രപരമായ ഉത്തരവാദിത്തമുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!