വാഷിങ്ടൺ: വടക്കൻ ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ യു.എസ്. സൈനികർക്ക് പരുക്കേറ്റതിനെ തുടർന്ന് ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങൾക്കെതിരെ തിരിച്ചടിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ യു.എസ്. സൈനികരിൽ ഒരാൾക്കു ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിനെ വാട്സൺ പറഞ്ഞു. ഇറാൻ പിന്തുണയുള്ള കതൈബ് ഹിസ്ബുള്ളയും അനുബന്ധ സംഘങ്ങളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ തുടർന്ന് ഗാസയിൽ ഇരുവിഭാഗങ്ങളും തമ്മിൽ യുദ്ധമാരംഭിച്ചിരുന്നു. ഇതേത്തുടർന്ന് അമേരിക്കൻ സൈന്യത്തിനെതിരെ ഭീഷണികളും നടപടികളും വർധിച്ചിരുന്നു. ചെങ്കടലിലെ വാണിജ്യ- സൈനിക കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഇറാനെ യു.എസ്. കുറ്റപ്പെടുത്തി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ, മെറിലാൻഡിലെ ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ ക്രിസ്മസ് ആഘോഷിക്കുകയായിരുന്ന ബൈഡൻ തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ വിശദീകരിച്ചു. തുടർന്ന് ബൈഡൻ തിരിച്ചടിക്ക് ഉത്തരവിട്ടു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി സള്ളിവൻ കൂടിയാലോചന നടത്തി. തുടർന്ന് ദേശീയ സുരക്ഷാസംഘം ബൈഡനെ ആക്രമണ പദ്ധതികൾ അറിയിച്ചു. ഇതിൽ കതൈബ് ഹിസ്ബുള്ളയും അനുബന്ധ സംഘങ്ങളും ഉപയോഗിച്ച മുന്ന് സ്ഥലങ്ങൾക്കെതിരെ ആക്രമണം നടത്താൻ ബൈഡൻ നിർദേശം നൽകി.