മാരി സെൽവരാജ് ചിത്രം ‘വാഴൈ’യെ പ്രശംസിച്ച് രജനികാന്ത്. ഇത്തരമൊരു ചിത്രം സൃഷ്ടിച്ചതിൽ നന്ദിയുണ്ടെന്നും ചിത്രം തന്നെ ബാല്യകാല ഓർമകളിലേക്ക് തിരികെ കൊണ്ടു പോയെന്നുമാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്. സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രജനിയുടെ ഈ അഭിപ്രായപ്രകടനം.
‘അടുത്തിടെ മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ‘വാഴൈ’ എന്ന ചിത്രം കണ്ടു. വളരെ കാലത്തിന് ശേഷം തമിഴ് സിനിമ ലോകത്തിന് ലഭിച്ച നിലവാരത്തിലുള്ളതും മികച്ചതുമായ ഒരു സിനിമയാണിത്. ഈ ചിത്രത്തിലൂടെ മാരി സെല്‍വരാജ് തന്‍റെ ബാല്യകാലത്തിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുകയാണ്.
അതിലെ കഷ്‌ടപ്പാടുകളും യാതനകളും നമ്മള്‍ അനുഭവിക്കുന്നത് പോലെ തോന്നുന്നു. അതിലെ കുട്ടിയെ കാണുമ്പോള്‍ അവന്‍ അങ്ങേയറ്റം പട്ടിണി കിടന്ന് ഭക്ഷണം തേടി പോകുന്നതും മകനെ ചോറ് കഴിക്കാന്‍ അനുവദിച്ചില്ലല്ലോ എന്ന് കരുതി അമ്മ വിലപിക്കുന്ന രംഗവുമെല്ലാം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇതിലൂടെ അദ്ദേഹം മികച്ച ഒരു സംവിധായകനാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന് തന്‍റെ ഹൃദയംഗമായ ആശംസകളും അഭിനന്ദനങ്ങളും’- രജനികാന്ത് കുറിച്ചു.
രജനികാന്തിന്‍റെ പോസ്റ്റ് പങ്കുവെച്ച് മാരി സെൽവരാജ് അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. മാമന്നന് ശേഷം മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. പൊൻവേൽ എം, രാഘുൽ ആർ എന്നീ കുട്ടികൾ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വാഴത്തോട്ടത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഡ്രാമയായി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ചിത്രമായ പരിയേറും പെരുമാളിന് ശേഷമുള്ള മാരിയുടെ ഏറ്റവും മികച്ച സിനിമയെന്നാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്.

നിഖില വിമൽ, കലൈയരസൻ, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വർ. ‘കർണ്ണൻ’, ‘മാമന്നൻ’ എന്നീ സിനിമകൾക്ക് ശേഷം മാരി സെൽവരാജ് – തേനി ഈശ്വർ കോംബോയിലെത്തിയ ചിത്രമാണിത്. ആഗസ്റ്റ് 23നാണ് ‘വാഴൈ’ തിയേറ്ററുകളിലെത്തിയത്.
