ടോക്കിയോ ∙ ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി). പ്രധാന സഖ്യകക്ഷിയുമായി ചേർന്ന് 214 സീറ്റുകളാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേടിയത്. 465 സീറ്റിൽ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 233 സീറ്റ് നേടണം.

ഭൂരിപക്ഷം നഷ്ടമായാലും സർക്കാർ മാറില്ല. ഒരു സഖ്യകക്ഷിയെക്കൂടി സഖ്യത്തിൽ ചേർത്തു ഭരണം തുടരാനാണു സാധ്യത. രണ്ടാം ലോകയുദ്ധത്തിനുശേഷം 2009ൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും എൽഡിപിയാണു വിജയിച്ചിട്ടുള്ളത്. അഴിമതി ആരോപണത്തിന്റെ പേരിൽ ഫുമിയോ കിഷിദ രാജിവച്ചതിനെ തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്.
