വാഷിംഗ്‌ടൺ: മെക്സിക്കോയ്ക്കും കാനഡയ്ക്കും അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് പറഞ്ഞത്. ഇവയ്ക്ക് പുറമെ, ചൈനയ്ക്കും അധിക നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചു. 10 ശതമാനം നികുതി ആയിരിക്കും ചൈനയിൽ നിന്നുള്ള വസ്തുക്കൾക്ക് ഏർപ്പെടുത്തുക. അനധികൃതമായി അതിർത്തികടന്ന് ആളുകൾ എത്തുന്നതും മയക്കുമരുന്ന് കടത്തും കർശനമായി തടയുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

തിങ്കളാഴ്ച്ചയാണ് നികുതി ഏർപ്പെടുത്തുന്നതും, അനധികൃതമായി ആളുകൾ എത്തുന്നത് തടയുമെന്നും ട്രംപ് അറിയിച്ചത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത്സോഷ്യലിലൂടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രതികരണം.കനേഡിയൻ ഡോളർ, മെക്സിക്കൻ പെസോ, യുറോ, ബ്രിട്ടീഷ് പൗണ്ട്, കൊറിയൻ വൺ, ആസ്ട്രേലിയൻ ഡോളർ എന്നിവയെല്ലാം യു.എസ് ഡോളറിനെതിരെ ഇടിഞ്ഞു. അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ വാഷിങ്ടണിലെ ചൈനീസ് എംബസി പ്രതികരണവുമായി രംഗത്തെത്തി. വ്യാപാര യുദ്ധത്തിൽ ഒരു രാജ്യവും ജയിക്കില്ലെന്നായിരുന്നു ചൈനീസ് എംബസിയുടെ പ്രതികരണം.
