ടൊറൻ്റോ : ഒരു വർഷം മുമ്പ് ഉണ്ടായ സൈബർ ആക്രമണത്തിൽ ക്രെഡിറ്റ് കാർഡ് ഡാറ്റ ഉൾപ്പെടെയുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി ടൊറൻ്റോ മൃഗശാല. 2024 ജനുവരി 17-നാണ് സൈബർ ആക്രമണം ഉണ്ടായത്. 2000-നും 2023 ഏപ്രിലിനും ഇടയിൽ മൃഗശാല സന്ദർശിച്ചവരുടെയും അഗത്വം നേടിയവരുടെയും വിവരങ്ങളാണ് റാൻസംവെയർ ആക്രമണത്തിൽ ഹാക്കർമാർ മോഷ്ടിച്ചതെന്ന് ടൊറൻ്റോ മൃഗശാല പറയുന്നു. സംഭവം ഒൻ്റാരിയോ ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണറുടെ ഓഫീസിൽ (ഐപിസി) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ടൊറൻ്റോ മൃഗശാല വക്താവ് അറിയിച്ചു. കൂടാതെ തങ്ങളുടെ വിവരസാങ്കേതികവിദ്യ സുരക്ഷിതമാക്കാനും സുരക്ഷാപ്രശ്‌നങ്ങൾ കണ്ടെത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോഷ്ടിച്ച ഡാറ്റയിൽ പേരുകളും മേൽവിലാസങ്ങളും ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ഉൾപ്പെടുന്നു. 2022 ജനുവരിക്കും 2023 ഏപ്രിലിനും ഇടയിൽ മൃഗശാലയിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തിയ സന്ദർശകരുടെയും അംഗങ്ങളുടെയും ക്രെഡിറ്റ് കാർഡിൻ്റെ അവസാന നാല് അക്കങ്ങളും കാലഹരണപ്പെടുന്ന തീയതിയും ഹാക്കർമാർ മോഷ്ടിച്ചിട്ടുണ്ട്. തുടർന്ന് ഈ ഡാറ്റ കഴിഞ്ഞ വർഷം ഡാർക്ക് വെബിൽ പങ്കുവെച്ചതായി ടൊറൻ്റോ മൃഗശാല അറിയിച്ചു. സൈബർ ആക്രമണം ഉണ്ടായ സമയത്ത് നിലവിലെയും മുൻ ജീവനക്കാരുടെയും ഡാറ്റ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂവെന്നായിരുന്നു കരുതിയിരുന്നത്.
