വാഷിങ്ടണ്‍: വിക്ഷേപണത്തിന് 40 സെക്കൻഡ് മുൻപ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണം റദ്ദാക്കി സ്പേസ്എക്സ്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നാണ് മിഷൻ കൺട്രോളർമാർ പരീക്ഷണം നിർത്തിയത്. എന്താണു പ്രശ്നമെന്ന് സ്പേസ് എക്സ് വെളിപ്പെടുത്തിയിട്ടില്ല. ഏഴാം പരീക്ഷണം ബഹിരാകാശത്തുവച്ചു പൊട്ടിത്തെറിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ് സ്റ്റാർഷിപ്പ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രകൾ ലക്ഷ്യമിട്ടാണ് സ്റ്റാർഷിപ്പിന്റെ രൂപകൽപന. ഭാവിയിലെ വൻ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള ഇലോൺ മസ്‌കിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. നാല് കൃത്രിമ ഉപഗ്രഹങ്ങളുമായി സ്റ്റാർഷിപ്പ് ടെക്സസിൽനിന്നു വിക്ഷേപിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ വിക്ഷേപണത്തെ പ്രതിസന്ധിയിലാക്കി. പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചാൽ ഉടൻ വിക്ഷേപണം നടത്തുമെന്നും സ്പേസ്എക്സ് വ്യക്തമാക്കി.
