ഓട്ടവ : ജസ്റ്റിൻ ട്രൂഡോയുടെ രാജിയും മാർക്ക് കാർണിയുടെ പാർട്ടി നേതൃത്വത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കുമുള്ള വരവും ലിബറൽ പാർട്ടിക്ക് പുത്തൻ ഉണർവ് നൽകിയതായി പുതിയ സർവേ റിപ്പോർട്ട്. ജനപിന്തുണയിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്നിലാക്കി ലിബറൽ പാർട്ടി ലീഡെടുത്തതായി പോളിങ് കാനഡയുടെ പുതിയ സർവേ പറയുന്നു. ഒരു മാസം മുമ്പ് വരെ ഏകദേശം 20 പോയിൻ്റ് വരെ ലീഡ് ചെയ്ത് കൺസർവേറ്റീവ് പാർട്ടിക്കെതിരെ നാല് പോയിൻ്റിന്‍റെ ലീഡാണ് ലിബറൽ പാർട്ടി നേടിയത്. രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണ മാത്രമാണ് ലിബറൽ പാർട്ടി മേൽകൈ നേടുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയും പുതു നേതൃത്വവും വഷളായിക്കൊണ്ടിരിക്കുന്ന കാനഡ-യുഎസ് ബന്ധവും കനേഡിയൻ ജനതയുടെ പൊതുജനാഭിപ്രായത്തിൽ നാടകീയമായ മാറ്റത്തിന് വഴിയൊരുക്കിയതായി സർവേ റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ ഭരണകക്ഷിയായ ലിബറൽ പാർട്ടി 38% വോട്ടർമാരുടെ പിന്തുണ നേടിയതായി സർവേ സൂചിപ്പിക്കുന്നു. പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് 34% വോട്ടർമാരുടെ പിന്തുണയും ലഭിച്ചു. അതേസമയം കഴിഞ്ഞ സർവേയിൽ നിന്നും അഞ്ച് പോയിൻ്റ് ഇടിഞ്ഞ് എൻഡിപിക്കുള്ള ജനപിന്തുണ 13 ശതമാനമായി. ബ്ലോക് കെബക്കോയിസിനുള്ള പിന്തുണയിലും ഇടിവ് നേരിട്ടിട്ടുണ്ട്. രണ്ടു പോയിൻ്റ് ഇടിവിൽ ബ്ലോക് കെബക്കോയിസിന്‍റെ ജനപിന്തുണ ആറു ശതമാനമായി. കഴിഞ്ഞ സർവേയെ അപേക്ഷിച്ച് ഗ്രീൻസ് പാർട്ടിക്ക് പിന്തുണ വർധിച്ചിട്ടുണ്ട്. ഗ്രീൻസിനുള്ള പിന്തുണ രണ്ടു പോയിൻ്റ് വർധിച്ച് ആറ് ശതമാനമായതായി സർവേ കണ്ടെത്തി. പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ടു ശതമാനം ജനപിന്തുണയും സർവേ പ്രവചിക്കുന്നു.

2021-ൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 160 സീറ്റുകളും, കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുകളും ലഭിച്ചിരുന്നു. ബ്ലോക്ക് കെബക്കോയിസിന് 32 സീറ്റുകളാണ് കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. എൻഡിപി 25 സീറ്റുകൾ നേടിയപ്പോൾ ഗ്രീൻ പാർട്ടി രണ്ടു സീറ്റുകളും സ്വന്തമാക്കിയിരുന്നു.