ടൊറൻ്റോ : ഹാമിൽട്ടണിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചതായി പൊലീസ് അറിയിച്ചു. 21 വയസ്സുള്ള ഇന്ത്യയിൽ നിന്നുള്ള ഹർസിമ്രത് രൺധാവയാണ് മരിച്ചത്. രാത്രി ഏഴരയോടെ അപ്പർ ജെയിംസ് സ്ട്രീറ്റിലെ മൊഹാക്ക് റോഡ് മേഖലയിലാണ് വെടിവെപ്പ് നടന്നത്. മോഹോക് കോളേജിലെ വിദ്യാർത്ഥിനിയായ ഹർസിമ്രത് ജോലിക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വെടിയേറ്റത്.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ ഹർസിമ്രത് രൺധാവയെ കണ്ടെത്തി. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മെഴ്‌സിഡസ് എസ്‌യുവി- വെള്ള സെഡാൻ എന്നിവ വെടിവയ്പ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മെഴ്‌സിഡസ് എസ്‌യുവിയിലെ യാത്രക്കാരൻ വെള്ള സെഡാനിലെ യാത്രക്കാർക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിനിടെ ഹർസിമ്രതിന് വെടിയേൽക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസ്ഥലത്തിന് സമീപത്തുള്ള അലൻബി അവന്യൂവിലെ ഒരു വീടിൻ്റെ പിൻഭാഗത്തെ ജനൽ വഴിയും വെടിയുണ്ടകൾ കടന്നുപോയതായി പൊലീസ് റിപ്പോർട്ട് ചെയ്തു. വീട്ടിൽ ആർക്കും പരുക്കേറ്റിട്ടില്ല. അന്വേഷണം ആരംഭിച്ചു. രാത്രി 7:15-നും 7:45-നും ഇടയിൽ പ്രദേശത്തെ സുരക്ഷാ-ഡാഷ്‌ക്യാം ദൃശ്യങ്ങൾ ഉള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ഹാമിൽട്ടൺ പൊലീസ് അഭ്യർത്ഥിച്ചു.