ഓട്ടവ : രാജ്യത്തുടനീളമുള്ള പോളിങ് ബൂത്തുകളുടെ വാതിലുകൾ വോട്ടർമാർക്കായി തുറക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി പാർട്ടികൾ. 45-ാമത് കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ലിബറൽ പാർട്ടി മുന്നേറ്റം തുടരുന്നതായി പുതിയ നാനോസ് റിസർച്ച് സർവേ. 36 ദിവസത്തെ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ 34-ാം ദിവസം കൺസർവേറ്റീവുകളെ അപേക്ഷിച്ച് ലിബറലുകൾക്ക് അഞ്ച് പോയിൻ്റ് മുൻതൂക്കം കരസ്ഥമാക്കിയതായി സർവേ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 22-24 തീയതികളിൽ നാനോസ് റിസർച്ച് നടത്തിയ സർവേ പ്രകാരം മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്ക് 43% വോട്ടർമാരുടെ പിന്തുണയുണ്ട്. അതേസമയം കഴിഞ്ഞദിവസത്തെ സർവേയെ അപേക്ഷിച്ച് ഒരു പോയിൻ്റ് ഇടിഞ്ഞ് പിയേർ പൊളിയേവിന്‍റെ കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ 38 ശതമാനമായതായും സർവേ സൂചിപ്പിക്കുന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ എട്ടു ശതമാനമായി. ബ്ലോക്ക് കെബെക്കോയിസ് (അഞ്ച് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (മൂന്ന് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ ജനപിന്തുണയെന്നും നാനോസ് റിസർച്ച് സർവേ പറയുന്നു.
അറ്റ്‌ലാൻ്റിക്, ഒൻ്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ ലിബറൽ പാർട്ടി ശക്തമായ മുന്നേറ്റം തുടരുന്നതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടിഷ് കൊളംബിയയിൽ ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെയ്ക്കുന്നു. അതേസമയം കൺസർവേറ്റീവ് പാർട്ടി പ്രയറികളിൽ ശക്തമായ ആധിപത്യം പുലർത്തുന്നത് തുടരുന്നു. കെബെക്കിൽ ലിബറലുകൾ ലീഡ് വർധിപ്പിച്ചപ്പോൾ ഒൻ്റാരിയോയിൽ പാർട്ടിയുടെ ജനപിന്തുണ ഇരട്ടഅക്കത്തിൽ നിന്നും ഏഴു പോയിൻ്റിലേക്ക് ഇടിഞ്ഞു. അറ്റ്ലാൻ്റിക് മേഖലയിലെ ലിബറൽ പാർട്ടി ശക്തമായ മുന്നേറ്റം തുടരുന്നതായി സർവേ പറയുന്നു.

പ്രധാനമന്ത്രിയായി ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് ലിബറൽ നേതാവ് മാർക്ക് കാർണിക്ക് 11 പോയിൻ്റ് നേട്ടമുണ്ട്. സർവേയിൽ പങ്കെടുത്ത 46% പേർ മാർക്ക് കാർണിയെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 35% പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. എൻഡിപി ലീഡർ ജഗ്മീത് സിങ് അഞ്ച് ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.