എഡ്മിന്‍റൻ : കാട്ടുതീ പടർന്നു പിടിച്ചതോടെ വടക്കൻ ആൽബർട്ട പട്ടണമായ സ്വാൻ ഹിൽസിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു. എഡ്മിന്‍റനിൽ നിന്നും ഏകദേശം 221 കിലോമീറ്റർ അകലെയുള്ള പട്ടണത്തിന് ഏഴ് കിലോമീറ്റർ അടുത്ത് വരെ തീ എത്തിയതായി അധികൃതർ അറിയിച്ചു. സ്വാൻ ഹിൽസിലെ എല്ലാവരും ഉടൻ സ്ഥലം വിടണം, അടിയന്തര മുന്നറിയിപ്പിൽ പറയുന്നു. വളർത്തുമൃഗങ്ങൾ, പ്രധാനപ്പെട്ട രേഖകൾ, മരുന്നുകൾ എന്നിവ കൈവശം കരുതണമെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

സ്വാൻ ഹിൽസിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള വൈറ്റ് കോർട്ടിലെ അലൻ ആൻഡ് ജീൻ മില്ലർ സെന്‍ററിൽ ഒഴിപ്പിക്കുന്നവർക്കായി പ്രത്യേക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. നഗരവാസികൾ ഉടൻ തന്നെ ഇങ്ങോട്ട് മാറണമെന്നും പ്രവിശ്യാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പട്ടണത്തിന് പുറത്തേക്ക് പോകാൻ സൗകര്യമില്ലാത്ത ആളുകൾക്കായി സ്വാൻ ഹിൽസിലെ 5632 മെയിൻ സ്ട്രീറ്റിലുള്ള കിയാനോ സെന്‍ററിലെ പാർക്കിങ് ഏരിയയിൽ ബസ് ഒരുക്കിയിട്ടുണ്ട്. അതിനിടെ മുൻ കൽക്കരി ഖനന പട്ടണമായ മെർക്കോളിന് പടിഞ്ഞാറ് ഭാഗത്ത് നിയന്ത്രണാതീതമായ മറ്റൊരു കാട്ടുതീ ഉണ്ടായതിനെ തുടർന്ന് ഹിന്‍റൺ പട്ടണത്തിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 70 ഹെക്ടറോളം വ്യാപിച്ച കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ, എയർടാങ്കറുകൾ, ഹെലികോപ്റ്ററുകൾ എന്നിവർ പ്രവർത്തിക്കുന്നുണ്ട്.