റെജൈന : സസ്കാച്വാനിലും മാനിറ്റോബയിലും കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ. റെഡ് ക്രോസ് സംഭാവനകൾക്കൊപ്പമാണ് പുതിയ സാമ്പത്തിക സഹായം നൽകുന്നത്. വിവിധ തലങ്ങളിലുള്ള സർക്കാരുകൾക്ക് വിഭവങ്ങളും പിന്തുണയും ഏകോപിപ്പിക്കുന്നതിന് കഴിഞ്ഞ ആഴ്ച രണ്ട് പ്രവിശ്യകളും പ്രവിശ്യാതലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഇരുപ്രവിശ്യകളിലും കാട്ടുതീ ദുരന്ത നിവാരണത്തിനായി കനേഡിയൻ റെഡ് ക്രോസിന് ഉടൻ ഒരു കോടി 50 ലക്ഷം ഡോളർ നൽകുമെന്ന് സസ്കാച്വാൻ സർക്കാർ പ്രഖ്യാപിച്ചു. കാട്ടുതീയിൽ നിന്ന് കുടിയിറക്കപ്പെട്ട പ്രവിശ്യയിലെ പതിനായിരത്തിലധികം ജനങ്ങളെ സഹായിക്കുന്നതിന് സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുക. മാനിറ്റോബ സർക്കാരും റെഡ് ക്രോസിന് സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.

കാട്ടുതീ പുക പടർന്നതോടെ വടക്കൻ മാനിറ്റോബയുടെയും സസ്കാച്വാന്‍റെയും ചില ഭാഗങ്ങളിൽ വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരു പ്രവിശ്യകളിൽ നിന്നുമായി മുപ്പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.