ഓട്ടവ : കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിന് നേരെ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച കമ്പനിയുടെ ആന്തരിക സംവിധാനങ്ങളിലേക്കും മൊബൈൽ ആപ്ലിക്കേഷനിലേക്കുമുള്ള പ്രവേശനം തടസ്സപ്പെട്ടതായി വെസ്റ്റ്‌ജെറ്റ് അറിയിച്ചു. എന്നാൽ, വിമാന സർവീസുകൾക്ക് യാതൊരു തടസ്സവുമില്ലെന്നും എല്ലാ പ്രവർത്തനങ്ങളും സുരക്ഷിതമായി നടക്കുന്നുണ്ടെന്നും കമ്പനി സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കൂടുതൽ തടസ്സങ്ങൾ പരിമിതപ്പെടുത്താനും വെസ്റ്റ്‌ജെറ്റ് ടീമുകൾ നിയമ നിർവ്വഹണ ഏജൻസികളുമായും ട്രാൻസ്പോർട്ട് കാനഡയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി ഓൺലൈൻ പ്രസ്താവനയിൽ പറഞ്ഞു. ഏത് സിസ്റ്റങ്ങളാണ് ലക്ഷ്യമിട്ടതെന്നോ ഉപഭോക്താക്കളുടെയോ ജീവനക്കാരുടെയോ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചോ വെസ്റ്റ്‌ജെറ്റ് ഇതുവരെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൻ്റെ വ്യാപ്തിയും സ്വഭാവവും നിർണ്ണയിക്കാൻ നിലവിൽ സാധ്യമല്ലെന്നും കമ്പനി അറിയിച്ചു.

കൂടുതൽ സുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും വെസ്റ്റ്‌ജെറ്റ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പ് നൽകി. ഫിഷിംഗ് ശ്രമങ്ങളുമായി ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങൾ ശ്രദ്ധിക്കാനും നിർദ്ദേശമുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിച്ച കമ്പനി, പുതിയ വിവരങ്ങൾ ലഭ്യമാകുമ്പോൾ ഉടൻ തന്നെ അപ്‌ഡേറ്റുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്തു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.