ടൊറൻ്റോ : നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും താപനില ഉയരുന്ന സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതായി ജിടിഎ സ്കൂളുകളിലെ വിദ്യാർത്ഥികൾ. അടുത്ത ആഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും ഈർപ്പവും കൂടി ചേരുമ്പോൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും പ്രതീക്ഷിക്കുന്നതിനാൽ സെൻട്രൽ എയർ കണ്ടീഷനിങ് ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികളായിരിക്കും കൂടുതൽ ദുരിതത്തിലാകുക. അടുത്ത ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, ഈർപ്പം കണക്കിലെടുക്കുമ്പോൾ, ചൂട് 40 30 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ മന്ത്രാലയമോ പൊതുജനാരോഗ്യ വകുപ്പോ നിർദ്ദേശിക്കുന്നില്ലെങ്കിൽ, ഒൻ്റാരിയോയിലെ സ്കൂൾ ബോർഡുകൾ സാധാരണയായി കടുത്ത ചൂട് കാരണം അടയ്ക്കാറില്ല.

ക്ലാസ് മുറിയിൽ തങ്ങളുടെ കുട്ടികൾ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് പല രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പല മാതാപിതാക്കളും ചൂട് കുറയുന്നത് വരെ തങ്ങളുടെ കുട്ടിയെ വീട്ടിൽ തന്നെ നിർത്താൻ പദ്ധതിയിടുന്നുണ്ടെന്നും പറയുന്നു. അതേസമയം ചൂടുള്ള കാലാവസ്ഥയെ നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് നിരവധി ജിടിഎ സ്കൂൾ ബോർഡുകൾ അറിയിച്ചു. ക്ലാസ് മുറികളിൽ ഫാനുകൾ ഉപയോഗിക്കുക, ജനാലകൾ തുറന്നിടുക, ലൈറ്റുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക എന്നിവയാണ് ഈ നടപടികളിൽ ഉൾപ്പെടുന്നത്.

579 സ്കൂളുകളിൽ ഏകദേശം 30% സ്കൂളുകളിൽ സെൻട്രൽ എയർ കണ്ടീഷനിങ് സംവിധാനം ഉണ്ടെന്ന് ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അറിയിച്ചു. ബാക്കിയുള്ള സ്കൂളുകളിൽ ലൈബ്രറികൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ കൂളിങ് സെന്‍ററുകളോ ചെറിയ എയർ കണ്ടീഷനിങ് യൂണിറ്റുകളോ ലഭ്യമാണ്. അതേസമയം, ടൊറൻ്റോ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്‍റെ 196 സ്കൂളുകളിൽ 80 ശതമാനത്തിലധികത്തിനും എയർ കണ്ടീഷനിങ് യൂണിറ്റുകളുണ്ട്. എയർ കണ്ടീഷനിങ് ഇല്ലാത്ത മിക്ക സ്കൂളുകളിലും ലൈബ്രറിയിലും ജിമ്മിലും സ്ഥിരമായ കൂളിങ് സെന്‍ററുകളുണ്ടെന്നും പറയുന്നു.