ഓട്ടവ : ബോംബ് ഭീഷണിയെ തുടർന്ന് രാജ്യത്തുടനീളമുള്ള ചില വിമാനത്താവളങ്ങളിൽ കാലതാമസം നേരിടുമെന്ന് കാനഡ എയർ ട്രാഫിക് കൺട്രോൾ സർവീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ഓട്ടവ, മൺട്രിയോൾ, എഡ്മിന്‍റൻ, വിനിപെഗ്, കാൽഗറി, വൻകൂവർ എന്നീ വിമാനത്താവളങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചത്, NAV കാനഡ വക്താവ് റിപ്പോർട്ട് ചെയ്തു. ഈ വിമാനത്താവളങ്ങളിലെ ജീവനക്കാർ സുരക്ഷിതരാണെന്നും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചില വിമാനത്താവളങ്ങളിൽ സർവീസ് പുനരാരംഭിക്കാൻ തുടങ്ങിയതായി NAV കാനഡ പ്രസ്താവനയിൽ പറഞ്ഞു.

ബോംബ് ഭീഷണി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. തുടർന്ന് വിമാനത്താവളങ്ങളിലെ സർവീസ് പുനഃരാരംഭിക്കും, എൻഎവി കാനഡ റിപ്പോർട്ട് ചെയ്തു. മൺട്രിയോൾ-ട്രൂഡോ രാജ്യാന്തര വിമാനത്താവളത്തിലെ കൺട്രോൾ ടവർ ഒഴിപ്പിച്ചതിനെത്തുടർന്ന് ചില വിമാന സർവീസുകൾ തടസ്സപ്പെട്ടെങ്കിലും ഇപ്പോൾ വിമാന സർവീസ് പുനരാരംഭിച്ചതായി എയർപോർട്ട് വക്താവ് അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അവരുടെ വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ഓട്ടവ എയർപോർട്ട് അതോറിറ്റി വ്യാഴാഴ്ച പുലർച്ചെ അറിയിച്ചു.