വാഷിംഗ്ടൺ ഡി സി : അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് കാനഡയ്ക്ക് അടക്കം ഉയർന്ന തീരുവ ചുമത്തുമെന്ന ഭീഷണി നിലനിൽക്കെ കൂടുതൽ വ്യാപാര കരാറുകൾ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജപ്പാൻ- ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി അമേരിക്ക കരാറുകൾ ഉണ്ടാക്കിയതായി ട്രംപ് അറിയിച്ചു. കൂടാതെ ഈ മാസം ആദ്യം ട്രംപ് പ്രഖ്യാപിച്ച ഇന്തോനേഷ്യയുമായുള്ള കരാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കാനഡ-യുഎസ് സാമ്പത്തിക, സുരക്ഷാ പങ്കാളിത്തം ചർച്ച ചെയ്യുന്നതിനുള്ള അവസാന തീയതി അടുത്തുവരുന്നതിനിടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇതോടെ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽപ്പെട്ട പല രാജ്യങ്ങളിലും സമ്മർദ്ദം വർധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1-നകം കരാറിൽ എത്തിയില്ലെങ്കിൽ, അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് കാനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് കത്തുകൾ അയച്ചിട്ടുണ്ട്. അതേസമയം കരാർ ചർച്ചകൾക്കായി കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ ഈ ആഴ്ച വാഷിംഗ്ടണിൽ എത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. എന്നാൽ, ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കരാറിൽ എത്തുക എന്ന പ്രതീക്ഷ അദ്ദേഹം തള്ളിക്കളഞ്ഞു.