എഡ്മിന്‍റൻ : സെൻട്രൽ എഡ്മിന്‍റനിൽ കാറിൽ മൂത്രമൊഴിച്ച അപരിചിതനെ നേരിട്ട ഇന്ത്യൻ വംശജനായ വ്യവസായി കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ വംശജൻ അർവി സിങ് സാഗൂ (55) ആണ് മരിച്ചത്. 109 സ്ട്രീറ്റിൽ 100 അവന്യൂവിനു സമീപമാണ് ആക്രമണം നടന്നതെന്ന് എഡ്മിന്‍റൻ പൊലീസ് സർവീസ് (ഇപിഎസ്) അറിയിച്ചു. കേസിൽ പ്രതിയായ കൈൽ പാപ്പിൻ (40) നെ അറസ്റ്റ് ചെയ്യുകയും ഗുരുതര ആക്രമണത്തിന് കേസെടുക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ അർവി സാഗൂവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു.

സാഗൂവും കാമുകിയും അത്താഴം കഴിഞ്ഞ് അവരുടെ വാഹനത്തിന്‍റെ അടുത്ത് എത്തിയപ്പോൾ കൈൽ പാപ്പിൻ അവരുടെ കാറിൽ മൂത്രമൊഴിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്തപ്പോൾ കൈൽ, സാഗൂവിനെ ആക്രമിക്കുകയായിരുന്നു. ഇപിഎസ് ഹോമിസൈഡ് യൂണിറ്റ് കേസ് അന്വേഷിക്കുന്നു. പ്രതി കൈൽ പാപ്പിൻ നവംബർ 4 ന് കോടതിയിൽ ഹാജരാകും.
