വാഷിങ്ടൺ: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി യുക്രെയ്ൻ പ്രതിനിധികൾ. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്. സൈനികമായും രാഷ്ട്രീയമായും സമ്മർദം നേരിടുന്നതിനിടെയാണ് യുക്രെയ്ൻ ചർച്ചക്കെത്തുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഡോൺൾഡ് ട്രംപിന്റെ മരുമകൻ ജാറേദ് കുഷ്നർ എന്നിവരുമായാണ് യുക്രെയ്ൻ സംഘം ചർച്ച നടത്തിയത്. ഞായറാഴ്ച വ്ലാഡിമിർ പുടിനുമായി യുഎസ് സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് യുക്രെയ്നുമായുള്ള കൂടിക്കാഴ്ച.

ചർച്ചകളിൽ പരിഹാരമുണ്ടാക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാവരും പ്രായോഗികമായ പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യുഎസും റഷ്യയും തമ്മിൽ അടുത്തയാഴ്ച നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ ഡിമാൻഡുകൾ അവതരിപ്പിക്കുമെന്ന് യുക്രെയ്ൻ സംഘത്തോട് ചേർന്ന് നിൽക്കുന്ന പ്രതിനിധി അറിയിച്ചു. യുഎസ് മുന്നോട്ടുവെച്ച 28 അംഗ പ്ലാനിൽ ചില മാറ്റങ്ങൾ വേണമെന്നാണ് യുക്രെയ്ൻ ആവശ്യം. റഷ്യയുമായുള്ള ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്.
