ന്യൂയോർക്ക് : ന്യൂയോർക്ക് സന്ദർശിക്കുമെന്ന് വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ന്യൂയോർക്കിൽ എത്തിയാൽ ഇന്‍റർനാഷണൽ ക്രിമിനൽ കോടതിയുടെ (ഐസിസി) വാറൻ്റ് നടപ്പാക്കുമെന്ന മേയർ സോഹ്‌റാൻ മംദാനിയുടെ വെല്ലുവിളിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “അതെ, ഞാൻ ന്യൂയോർക്കിൽ വരും,” ന്യൂയോർക്ക് ടൈംസിൻ്റെ ‘ഡീൽബുക്ക്’ ഫോറത്തിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി. വംശഹത്യാ ആരോപണങ്ങളെ ഇസ്രയേൽ ആവർത്തിച്ച് നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഐസിസി വാറൻ്റ് നൽകിയത്.

ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുകയാണെന്ന് പറഞ്ഞ മംദാനി, നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ ഐസിസി വാറൻ്റ് നടപ്പാക്കാൻ ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെൻ്റിനെ അയക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ന്യൂയോർക്ക് മേയർക്കുണ്ടോ എന്ന് വ്യക്തമല്ല. അമേരിക്കയിൽ കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ഫെഡറൽ സർക്കാരാണ്. കൂടാതെ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം ഇസ്രയേലിന് ശക്തമായ പിന്തുണയാണ് നൽകുന്നത്.
