കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരിച്ചിരുന്നു. അമ്മയുമായി ഏറെ വൈകാരികബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, ഏറെ തിരക്കിട്ട അഭിനയത്തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാജീവിതത്തിലെ വലിയൊരു സ്വാധീനവും ശക്തിയുമായിരുന്നു അമ്മ. പല വേദികളിലും അമ്മയെ കുറിച്ച് ഒട്ടേറെ വിലപ്പെട്ട അനുഭവങ്ങൾ മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്ന് മോഹൻലാൽ പ്രതികരിച്ചിരുന്നു. അമ്മയ്ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്പുരസ്കാരം ലഭിച്ചവിവരം അറിഞ്ഞ് നടൻ ആദ്യം സന്ദർശിച്ചതും അമ്മയെ ആയിരുന്നു. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന് എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.
