ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ടംബ്ലർ റിഡ്ജിലെത്തും. സീനിയർ സെക്കൻഡറി സ്‌കൂളിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനാണ് കാർണി എത്തുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കുചേരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18-കാരിയായ ജെസ്സി വാൻ റൂട്ട്‌സെലാർ സ്വന്തം വീട്ടിലും തുടർന്ന് ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലും വെടിവെപ്പ് നടത്തിയത്. സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. അക്രമിയുടെ അമ്മ ജെനിഫർ സ്ട്രാങ് (39), 11 വയസ്സുകാരനായ സഹോദരൻ എമ്മെറ്റ് ജേക്കബ്സ് എന്നിവർക്കൊപ്പം 12-13 വയസ്സ് പ്രായമുള്ള അഞ്ച് വിദ്യാർത്ഥികൾക്കും അധ്യാപികയ്‌ക്കും ജീവൻ നഷ്‌ടമായി.

വെടിവെപ്പിൽ മായ ഗെബാലയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ലൈബ്രറിയിൽ തന്റെ സഹപാഠികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മായയ്ക്ക് വെടിയേറ്റത്. മായ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും. പ്രധാനമന്ത്രി മാർക്ക് കാർണിക്കൊപ്പം പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവും മറ്റ് പ്രമുഖ നേതാക്കളും ഇന്ന് ടംബ്ലർ റിഡ്ജ് മേയറുടെ ക്ഷണം സ്വീകരിച്ച് ചടങ്ങിൽ പങ്കെടുക്കും.
