ടൊറൻ്റോ : നോർത്ത് യോർക്കിലെ ഫിഞ്ച് ഗോ ബസ് ടെർമിനലിന് സമീപം കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ യങ് സ്ട്രീറ്റിലെ ബിഷപ്പ് അവന്യൂവിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാൽനടയാത്രക്കാരനെ ഇടിച്ച ശേഷം തൊട്ടടുത്തുള്ള ഹൈഡ്രോപോളിലും ഇടിച്ചതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു.

അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായും മറ്റ് നാല് പേരെ പരിശോധിച്ചുവരികയാണെന്നും ടൊറൻ്റോ പാരാമെഡിക്കുകൾ അറിയിച്ചു. അതേസമയം നാല് പേർക്കും നിസാര പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവരിൽ ഒന്നോ രണ്ടോ പേരെ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട്. എന്നാൽ, കാൽനടയാത്രക്കാരൻ ഇവരിൽ ഉൾപ്പെടുന്നുണ്ടോ എന്ന് വ്യക്തമല്ല. അപകടസമയത്ത് നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങൾ നിലവിലുണ്ട്. ടൊറൻ്റോ ഹൈഡ്രോയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
