ഓട്ടവ : ഒൻ്റാരിയോ കിങ്സ്റ്റണിൽ അഞ്ചാംപനി രോഗബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കിങ്സ്റ്റണിലെ ക്വീൻസ് യൂണിവേഴ്സിറ്റിയുടെ കാമ്പസിൽ ഉൾപ്പെടെ, അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 9 നും 13 നും ഇടയിൽ നഗരത്തിൽ മൂന്ന് സ്ഥലങ്ങളിൽ എത്തിയവർക്ക് അഞ്ചാംപനി ബാധിക്കാൻ സാധ്യതയുണ്ടെന്നും സൗത്ത് ഈസ്റ്റ് പബ്ലിക് ഹെൽത്ത് (SPH) അറിയിച്ചു.

ഫെബ്രുവരി 9-ന് രാത്രി 8 നും 11 നും ഇടയിൽ ബാരക്ക് സ്ട്രീറ്റിലെ ഗുഡ്‌ലൈഫ് ഫിറ്റ്‌നസ്, ഫെബ്രുവരി 10-ന് രാവിലെ 11:30 നും 2:30 നും ഇടയിൽ ക്വീൻസ് യൂണിവേഴ്സിറ്റി കിങ്സ്റ്റൺ ഹാൾ, ഫെബ്രുവരി 13-ന് വൈകുന്നേരം 4:45 നും 7 നും ഇടയിൽ ബാരി സ്ട്രീറ്റിലെ മെട്രോ എന്നിവിടങ്ങളിൽ എത്തിയവർക്ക് അഞ്ചാംപനി ബാധിച്ചേക്കാമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഈ മൂന്ന് സ്ഥലങ്ങൾ സന്ദർശിച്ചവർ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ പരിശോധിക്കണം. വാക്സിനേഷൻ എടുത്താലും, സമ്പർക്ക തീയതിക്ക് ശേഷം 21 ദിവസം വരെ അണുബാധയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. സമ്പർക്കം കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസം വരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും SPH നിർദ്ദേശിച്ചു.

കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം, ശരീരത്ത് ചുവന്ന പാടുകൾ നിറഞ്ഞ ചുണങ്ങു തുടങ്ങിയവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ. വായുവിലൂടെ പടരുന്ന പകർച്ചവ്യാധിയായ അഞ്ചാംപനി ശിശുക്കൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം.
