ടെഹ്റാന്: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ യുഎസിന്റെ 27 സൈനികതാവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി). വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ഈ പ്രത്യാക്രമണം. ഇസ്രായേലിലെ ടെല്‍ നോഫ് വ്യോമതാവളം, ടെല്‍ അവീവിലെ ഇസ്രയേലി ആര്‍മി കമാന്‍ഡ് ആസ്ഥാനം, പ്രതിരോധ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് എന്നിവയും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ശത്രുക്കള്‍ പശ്ചാത്തപിക്കുന്ന തരത്തിലുള്ള തിരിച്ചടികളാണ് നല്‍കുന്നതെന്നും വരും ദിവസങ്ങളിലും കടുത്ത നടപടികള്‍ തുടരുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നഷ്ടപ്പെട്ടതില്‍ രാജ്യം വികാരാധീനരാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കൂടുതല്‍ കരുത്തോടെ പോരാടാന്‍ തങ്ങളെ പ്രേരിപ്പിക്കുമെന്നും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യരാശിയുടെ ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും ഇറാന്റെ പ്രതികാരത്തിന്റെ കൈകള്‍ ആ കൊലയാളികളെ വെറുതെ വിടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേതാവിന്റെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ നാല്‍പ്പത് ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും നിലവിലുണ്ട്.

മേഖലയിലെ അമേരിക്കന്‍ സാന്നിധ്യത്തിന് നേരെ ഇറാന് നടത്തുന്ന ഈ നീക്കം പശ്ചിമേഷ്യയെ വന്‍ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ഇറാന് തിരിച്ചടി ആരംഭിച്ചതോടെ അമേരിക്കയും ഇസ്രായേലും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുടനീളം അതീവ ജാഗ്രത തുടരുന്നു.
