വാഷിങ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിൽ യു എസ് ഇളവ് നൽകിയതിന് പിന്നാലെ ഇന്ത്യയെ പരാമർശിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇന്ത്യ നല്ല ആക്ടേർസ് ആണെന്നും തങ്ങൾ പറഞ്ഞതെല്ലാം അനുസരിക്കുന്നുണ്ടെന്നും സ്കോട്ട് ബെസെന്റ് പറഞ്ഞു. ഫോക്സ് ബിസിനസിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യു എസ് ട്രഷറി സെക്രട്ടറി.
‘ഇന്ത്യ നല്ല ആക്ടേർസ് ആണ്. റഷ്യൻ എണ്ണ വാങ്ങരുത് എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഇന്ത്യ അത് നിർത്തി. പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്നാണ് പറഞ്ഞത്. എന്നാൽ നിലവിൽ ലോകമാകെ എണ്ണ വിതരണത്തിൽ ഒരു ചെറിയ വിടവുണ്ട്. അത് പരിഹരിക്കാനാണ് നമ്മൾ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് അനുമതി നൽകിയത്’; എന്നാണ് സ്കോട്ട് ബെസെന്റ് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ഇന്ത്യക്ക് അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെന്നായിരുന്നു വൈറ്റ്ഹൗസ് അറിയിച്ചത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ ക്രൂഡ് ഓയിൽ പരിമിതമായ കാലയളവിലേക്ക് വാങ്ങാം എന്നാണ് യുഎസ് ട്രഷറി സെക്രട്ടറി എക്സിൽ കുറിച്ചത്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരത്തെ തടസപ്പെടുത്തുക എന്നതാണ ഇറാൻ്റെ ലക്ഷ്യം. ഇത് തകർക്കാനാണ് അമേരിക്കയുടെ ശ്രമം. ആഗോള എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കയറ്റുമതി തടസ്സപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാപാര കരാറിൽ അമേരിക്ക ഇന്ത്യയ്ക്ക് ഇളവ് നൽകിയത്. യുഎസ് ഇന്ത്യ വ്യാപാര കരാറിൻ്റെ ഭാഗമായി അമേരിക്ക ഇന്ത്യയ്ക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങരുതെന്നായിരുന്നു പ്രധാന നിയന്ത്രണം.
