വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക നീക്കത്തില്‍ അമേരിക്ക വിജയം വരിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിക്കിടെയാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലം നിശ്ചയിക്കപ്പെട്ടുവെന്നും, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ഇറാന്റെ പുതിയ നേതൃത്വത്തിന്റെ ഭാവി കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന് നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളില്‍ 13 പേരും പിന്തുണച്ചു. ഇറാന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുഎന്‍ പ്രമേയം പക്ഷപാതപരമാണെന്ന് ഇറാന് ആരോപിച്ചു. യുദ്ധം ആരംഭിക്കുന്നതില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമുള്ള പങ്ക് മറച്ചുവെച്ചാണ് പ്രമേയം തയ്യാറാക്കിയതെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി പ്രതികരിച്ചു. റഷ്യ അവതരിപ്പിച്ച ബദല്‍ പ്രമേയം സഭയില്‍ പരാജയപ്പെടുകയും ചെയ്തു.
