വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ അമേരിക്ക കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അടുത്തിടെ നടന്ന ശക്തമായ വ്യോമാക്രമണങ്ങളില്‍ ദ്വീപിലെ സൈനിക സംവിധാനങ്ങള്‍ തകര്‍ത്തതായും, ഇനി ‘വെറും രസത്തിനായി’ഏതാനും തവണ കൂടി ആക്രമിക്കുമെന്നുമാണ് ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. നിലവില്‍ ദ്വീപിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ അമേരിക്ക മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണെന്നും എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തില്‍ ഇറാന്‍ ഇടപെട്ടാല്‍ ഈ തീരുമാനത്തില്‍ മാറ്റം വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ അമേരിക്കയ്ക്ക് സ്വീകാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മേഖലയില്‍ ആക്രമണങ്ങള്‍ പടരുകയാണ്. ശനിയാഴ്ച ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണമുണ്ടായി. എംബസി വളപ്പിലെ ഹെലിപാഡിലാണ് മിസൈല്‍ പതിച്ചത്. കൂടാതെ, ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിന് സമീപം ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് തീപിടുത്തമുണ്ടായി. ഇതോടെ ആഗോള എണ്ണ വിപണി വലിയ പ്രതിസന്ധിയിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
