തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയ്ക്കായി ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽ.ഡി.എഫ്. സർക്കാരിന്റെ മുഖമുദ്രയെന്നും കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരാണ് കോൺഗ്രസുകാർ. ബി.ജെ.പി.യുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ‘ബി-ടീം’ ആയി കോൺഗ്രസ് അധഃപതിച്ചു. ഹരിയാണയിലും ബിഹാറിലും കണ്ടത് ഇതേ കാഴ്ചയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പത്തുവർഷം മുൻപുള്ള യു.ഡി.എഫ്. ഭരണം ഇരുണ്ട കാലമായിരുന്നു. ആരോഗ്യരംഗം തകർന്നും പാഠപുസ്തകങ്ങൾ പോലും വിതരണം ചെയ്യാനാവാതെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുമാണ് കിടന്നിരുന്നത്. ആ അവസ്ഥയിൽ നിന്നാണ് എൽ.ഡി.എഫ്. കേരളത്തെ പുനർനിർമ്മിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നേമത്ത് ബി.ജെ.പി. അക്കൗണ്ട് തുറന്നത് യു.ഡി.എഫിന്റെ സഹായത്തോടെയാണ്. എന്നാൽ ഇടതുമുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. ‘കോലീബി’ സഖ്യം മുൻപും കേരളം കണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ വികസനത്തിനാണ് വോട്ട് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും മുൻ സർക്കാരിന്റെ വീഴ്ചകളും ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
