ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളം നടന്ന ആഡംബര വാഹനമോഷണക്കേസിൽ ആറു പേരെ പിടികൂടിയതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ജനുവരി 18 നും ഫെബ്രുവരി 1 നും ഇടയിൽ ‘പ്രോജക്റ്റ് സ്ട്രാറ്റിസ്’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ടൊറൻ്റോയിൽ നിന്നുള്ള റെയ്‌നർ ഫെർണാണ്ടോ (37), ഒൻ്റാരിയോയിലെ മൗണ്ട് ഫോറസ്റ്റിൽ നിന്നുള്ള സ്റ്റീവൻ വാൽസം-ഗെറിഗ്സ് (36), ഒൻ്റാരിയോയിലെ ലിസ്റ്റോവലിൽ നിന്നുള്ള മാത്യു ഹൈമേഴ്‌സ് (21), ബ്രാംപ്ടണിൽ നിന്നുള്ള ബ്രാഡ്‌ലി വാൽസം (38), ടൊറൻ്റോയിൽ നിന്നുള്ള സ്റ്റീവൻ (ഗിസെല്ലെ) ലോപ്പസ് (22), സാംസൺ ഇഗ്ബാസൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മൊത്തം 30 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഘാനയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പ്രതികളെ ടൊറൻ്റോ പിയേഴ്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

മെഴ്സിഡസ് ബെൻസ് ഉൾപ്പെടെയുള്ള വിലകൂടിയ വാഹനങ്ങൾ മോഷ്ടിച്ച് തിരിച്ചറിയൽ നമ്പറുകളിൽ മാറ്റം വരുത്തി ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്ക് കയറ്റി അയക്കുകയായിരുന്നു പ്രതികളുടെ രീതി. ടൊറൻ്റോ പൊലീസ്, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി എന്നിവയുടെ പിന്തുണയോടെ നടത്തിയ അന്വേഷണത്തിൽ, എട്ട് വാഹനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഏകദേശം 800,000 ഡോളർ മൂല്യമുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്. ആളുകളെ ആക്രമിച്ച് അവരുടെ വാഹനങ്ങൾ മോഷ്ടിക്കുകയും തുടർന്ന് ഈ വാഹനങ്ങൾ ആഫ്രിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതുമായ ഒരു കൂട്ടം സംഘടിത കുറ്റവാളികളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് നടന്നത്, ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് അറിയിച്ചു.
