കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.
ഏതൊക്കെയാണ് ആ പള്ളികൾ?
എറണാകുളം ജില്ല: പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി.
പാലക്കാട് ജില്ല: മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി.

മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനോ മൃതദേഹം സംസ്കരിക്കാനോ ഉള്ള സഭാ വിശ്വാസിയുടെ അവകാശം ആർക്കും തടയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മതപരമായ തർക്കങ്ങളിൽ ഇടപെട്ട് പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാരോട് പറയാൻ ഹൈക്കോടതിക്ക് കഴിയില്ല.
കോടതി വിധികൾ ലംഘിക്കപ്പെടുകയോ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പോലീസ് സംരക്ഷണം നൽകാൻ കോടതിക്ക് ഉത്തരവിടാം. എന്നാൽ ഇത് പള്ളിയുടെ ഉടമസ്ഥാവകാശ തർക്കത്തിനുള്ള പരിഹാരമല്ല. തർക്കത്തിലുള്ള പള്ളികൾക്ക് മലങ്കര സഭയുടെ 1934-ലെ ഭരണഘടന ബാധകമായിരിക്കും.
2024 ഓഗസ്റ്റ് 30-നാണ് ഈ ആറ് പള്ളികളും കളക്ടർമാർ ഏറ്റെടുത്ത് റിപ്പോർട്ട് നൽകണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട 2020-ലെ പ്രത്യേക നിയമത്തിന്റെ സാധുത സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലായതിനാൽ ആ കാര്യത്തിൽ ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഇടപെട്ടിട്ടില്ല.
