വാഷിങ്ടൻ: പുതുതായി അച്ചടിക്കുന്ന എല്ലാ യുഎസ് പേപ്പർ കറൻസികളിലും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം. സാധാരണയായി യുഎസ് കറൻസികളിൽ ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് ഉണ്ടാകാറുള്ളത്. ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് കറൻസിയിൽ വരുന്നത് ഇതാദ്യമായാണ്.

അമേരിക്കയുടെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ ട്രംപിന്റെ പേരും രൂപവും ഉൾപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തേ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റർ പെർഫോമിങ് ആർട്‌സ് വേദി, പുതിയ ക്ലാസ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്ക് ട്രംപിന്റെ പേര് നൽകിയിരുന്നു. കൂടാതെ, ട്രംപിന്റെ മുഖം ആലേഖനം ചെയ്ത സ്വർണനാണയം പുറത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അമേരിക്കയുടെ 250ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ കറൻസിയിൽ ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗമാണിതെന്ന് സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു. നടപടി ഉചിതവും അർഹവുമാണെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ചും അഭിപ്രായപ്പെട്ടു.അമേരിക്കയിലെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത് ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്റിങ് ആണ്. നാണയങ്ങൾ നിർമിക്കുന്നത് യുഎസ് മിന്റാണ്.
