ന്യൂ ഡൽഹി: വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹന്‍ലാല്‍ നൽകിയ ഹർജിയിൽ ഇടപെടലുമായി ഡൽഹി ഹൈക്കോടതി. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങളും പകർപ്പവകാശവും ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ അപ്ലോഡ് ചെയ്ത വ്യക്തികളുടെ അടിസ്ഥാന വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം നൽകാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികളോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചതിനെ തുടർന്ന് വ്യക്തി അവകാശം ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളിൽ നിന്ന് പിന്‍വലിക്കേണ്ട ലിങ്കുകള്‍ ക്രോഡീകരിച്ച് നടൻ പുതിയ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ലിങ്കുകൾ എല്ലാം ഇന്റർനെറ്റിൽ നിന്ന് നീക്കാൻ കോടതി നിർദേശിച്ചു. ഇന്ന് വൈകുന്നേരം 4:30 നകം കക്ഷികൾ തങ്ങളുടെ വാദങ്ങൾ രേഖാമൂലം സമർപ്പിക്കണം. ഇതിന് ശേഷമായിരിക്കും വിശദമായ ഉത്തരവ് പുറപ്പെടുവിക്കുക.

അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്റെ ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിൽ നടൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം ക്ലോൺ ചെയ്യുന്നതും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും തന്റെ വ്യക്തിത്വ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് താരം കോടതിയെ അറിയിച്ചിരുന്നു.
വാദത്തിനിടെ, മോഹൻലാലിന്റെ ചിത്രവും പേരും അനുമതിയില്ലാതെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാൻ അനുവദിച്ച ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിനെ ജസ്റ്റിസ് ജ്യോതി സിംഗ് രൂക്ഷമായി വിമർശിച്ചു. താരത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ അപ്ലോഡ് ചെയ്യാൻ അനുവദിച്ചു എന്ന് കോടതി ചോദിച്ചു. ജൂലൈ നാലിന് ഹർജിയിൽ കുടുതൽ വാദം കേൾക്കും.
