ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ കരയുദ്ധത്തിന് സമാനമായ സാഹചര്യം നിലനിൽക്കെ യു.എസ് സൈന്യത്തിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ മണ്ണിലേക്ക് അമേരിക്കൻ സൈനികർ പ്രവേശിക്കാൻ കാത്തിരിക്കുകയാണെന്നും, അവർക്ക് മേൽ അഗ്നിവർഷംനടത്തുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പ്രഖ്യാപിച്ചു. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് ട്രിപ്പോളി’ക്കൊപ്പം ഏകദേശം 3,500 ഓളം സൈനികർ മേഖലയിൽ എത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കരസേനാ നീക്കങ്ങൾക്ക് പെന്റഗൺ പദ്ധതിയിടുന്നതായി വാഷിങ് ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തിരുന്നു. കരസേനയുടെ സഹായമില്ലാതെ തന്നെ ഇറാനിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

അതിനിടെ ടെഹ്‌റാനിലെ താൽക്കാലിക കമാൻഡ് സെന്ററുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തി. കൂടാതെ, അബുദാബിയിലെ എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയം പ്ലാന്റിന് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായതായാണ് വിവരം. ശനിയാഴ്ച ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയ യെമനിലെ ഹൂതി വിമതർ, വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
