ദുബായ്: മെയ്ദാൻ റേസ്കോഴ്സിൽ നടന്ന ദുബായ് ലോകകപ്പിന്റെ മുപ്പതാം പതിപ്പിനിടയിലാണ് ഹൃദയസ്പർശിയായ നിമിഷം അരങ്ങേറിയത്. മത്സരത്തിന്റെ ആവേശത്തിനിടയിൽ നിൽക്കുകയായിരുന്ന പരിശീലകൻ സൈമൺ ക്രിസ്ഫോർഡിന്റെ തൊട്ടുപിന്നിൽ അദ്ദേഹം അറിയാതെ ഒളിച്ചുനിൽക്കുകയായിരുന്നു ഷെയ്ഖ് ഹംദാൻ. സൈമണിന്റെ അതേ നിൽപ്പ് അനുകരിച്ച് പിന്നിൽ പോസ് ചെയ്ത കിരീടാവകാശിയെ അവിടെയുണ്ടായിരുന്നവർ ക്യാമറയിൽ പകർത്തി.
കുറച്ചുസമയത്തിന് ശേഷം പിന്നിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കി സൈമൺ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് സാക്ഷാൽ ഷെയ്ഖ് ഹംദാനെയാണ്. അപ്രതീക്ഷിതമായി തന്റെ തൊട്ടുപിന്നിൽ കിരീടാവകാശിയെ കണ്ട സൈമൺ അമ്പരപ്പോടെയും ചിരിയോടെയും മാറിനിൽക്കുന്നതും വീഡിയോയിലുണ്ട്. 40 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. യുഎഇ ഭരണാധികാരികൾക്ക് ജനങ്ങളോടുള്ള ആത്മബന്ധത്തിന്റെ തെളിവാണ് ഈ വീഡിയോ എന്ന് സോഷ്യൽ മീഡിയ പുകഴ്ത്തുന്നു.

ഈ രസകരമായ നിമിഷത്തിനൊപ്പം തന്നെ മത്സരത്തിലും ഷെയ്ഖ് ഹംദാന് മികച്ച നേട്ടം സ്വന്തമാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘ഫെയറി ഗ്ലെൻ’ എന്ന പെൺകുതിര 10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ‘ദുബായ് ഗോൾഡ് കപ്പ്’ സ്വന്തമാക്കി. സൈമൺ ക്രിസ്ഫോർഡും മകൻ എഡും ചേർന്നാണ് ഈ കുതിരയെ പരിശീലിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച കുതിരകൾ പങ്കെടുത്ത ദുബായ് ലോകകപ്പിൽ 30.5 മില്യൺ ഡോളറായിരുന്നു ആകെ സമ്മാനത്തുക. അമേരിക്കൻ കുതിരയായ ‘മാഗ്നിറ്റ്യൂഡ്’ ആണ് പ്രധാന മത്സരത്തിൽ വിജയിച്ചത്. പ്രാദേശിക സംഘർഷങ്ങൾക്കിടയിലും ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി വൻ ആഘോഷങ്ങളോടെയാണ് ദുബായ് ലോകകപ്പ് സമാപിച്ചത്.
