തിരുവനന്തപുരം: സംസ്ഥാനത്തെ വികസന നേട്ടങ്ങളെ ചൊല്ലിയുള്ള ഭരണ പ്രതിപക്ഷ പോര് പുതിയ തലത്തിലേക്ക്. വികസന വിഷയങ്ങളിൽ സംവാദത്തിന് തയ്യാറുണ്ടോ എന്ന വിഡി സതീശന്റെ വെല്ലുവിളി മുഖ്യമന്ത്രി ഔദ്യോഗികമായി ഏറ്റെടുത്തു. എൽഡിഎഫിന്റെ പത്ത് വർഷത്തെ ‘പ്രോഗസ് കാർഡ്’ നിരത്തിക്കൊണ്ട് ‘എന്നാൽ ഇനി സംവാദമായാലോ’ എന്ന ചോദ്യം എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയ പാത വികസനം, പട്ടയ വിതരണം, മുടങ്ങാത്ത പെൻഷനുകൾ , സ്ത്രീ സുരക്ഷ തുടങ്ങിയ പ്രധാന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. താൻ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കപ്പെട്ടുവെന്നും അത് ജനസമക്ഷം ചർച്ച ചെയ്യാൻ തയ്യാറാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. വികസന കാര്യത്തിൽ സർക്കാരിന് ഭയമില്ലെന്ന ഉറച്ച സന്ദേശമാണ് മുഖ്യമന്ത്രിയുടെ ഈ പോസ്റ്റ് നൽകുന്നത്.

മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് പിന്നാലെ വി.ഡി. സതീശന്റെ ഓഫീസും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വെറും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള ക്ഷണം കൊണ്ട് കാര്യമില്ലെന്നും, സംവാദത്തിനുള്ള കൃത്യമായ തീയതിയും സമയവും സ്ഥലവും നിശ്ചയിക്കണമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. നിശ്ചയിക്കുന്ന ഏതു വേദിയിലും മുഖ്യമന്ത്രിയുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറാണെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ, കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് തീപാറുന്ന പോരാട്ടമാകുമെന്ന് ഉറപ്പായി.
