കാൻബറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനായുള്ള ചർച്ചകൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ഓസ്‌ട്രേലിയൻ വ്യാപാര മന്ത്രി ഡോൺ ഫാരെൽ. യൂറോപ്യൻ യൂണിയനുമായുള്ള കരാറിന് പിന്നാലെ ഇന്ത്യയുമായും നിർണ്ണായകമായ ഒരു ധാരണയിലെത്താനാണ് ഓസ്‌ട്രേലിയൻ സർക്കാർ ലക്ഷ്യമിടുന്നത്.
2022-ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറിന് ശേഷം ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 17 ശതമാനം വർദ്ധനവുണ്ടായതായി ഡോൺ ഫാരെൽ ചൂണ്ടിക്കാട്ടി. ഈ വിജയം മുൻനിർത്തിയാണ് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്.

2030-ഓടെ ഇന്ത്യയിലെ മധ്യവർഗ ജനസംഖ്യ 90 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ വരുമാനം വർദ്ധിക്കുന്നതോടെ ഗുണമേന്മയുള്ള ഭക്ഷണത്തിനും വൈനിനും ഇന്ത്യയിൽ വലിയ വിപണി ഉണ്ടാകുമെന്നും ഇത് ഓസ്‌ട്രേലിയയ്ക്ക് വലിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വ്യാപാര മന്ത്രി പീയൂഷ് ഗോയൽ കഠിനാധ്വാനിയായ വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ചർച്ചകൾ അത്ര എളുപ്പമാകില്ലെന്നും ഫാരെൽ കൂട്ടിച്ചേർത്തു. ഒറ്റയടിക്ക് വലിയൊരു കരാറിന് പകരം ഘട്ടം ഘട്ടമായി പുരോഗതി കൈവരിക്കാനാണ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നത്.
ഇന്ത്യൻ വിപണിയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഓസ്‌ട്രേലിയ വലിയ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ചർച്ചകൾ വിജയകരമായാൽ ഇരുരാജ്യങ്ങൾക്കും സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
