കാൽഗറി: ആൽബർട്ട ഹൈവേയിലുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാമത്തെ പ്രതിയെയും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറസ്റ്റ് ചെയ്തു. 23 വയസ്സുകാരനായ ഡിയോൺ ലിബ്സെക്കലിനെയാണ് എഡ്മിന്റനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 14 നാണ് ലെഡ്യൂക്കിന് തെക്ക് QEII ഹൈവേയിൽ വെച്ച് നടന്ന ആക്രമണത്തിൽ 22 വയസ്സുകാരനായ ബിരീന്ദർ സിങ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബാൻഫിലേക്ക് യാത്ര ചെയ്യവേയായിരുന്നു ബിരീന്ദറിന് നേരെ വെടിവെപ്പുണ്ടായത്.

അതേസമയം, ഈ കൊലപാതകത്തിന് പിന്നിൽ വംശീയ വിദ്വേഷമോ മറ്റ് താൽപ്പര്യങ്ങളോ ഉള്ളതായി സൂചനയില്ലെന്ന് ആർ.സി.എം.പി സ്റ്റാഫ് സർജന്റ് ജോൺ ബ്രൗൺ വ്യക്തമാക്കി. വിദ്വേഷ ആക്രമണമാകാം ഇതെന്നായിരുന്നു ബിരീന്ദർ സിങ്ങിന്റെ സുഹൃത്തുക്കൾ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാൽ ഏതെങ്കിലും പ്രത്യേക വിഭാഗത്തോടുള്ള വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കരുതാൻ നിലവിൽ തെളിവുകളില്ലെന്ന് പൊലീസ് അറിയിച്ചു.
