തിരുച്ചിറപ്പള്ളി: എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയിയെ എതിർക്കുന്നത് എങ്ങനെയെന്ന് പറയേണ്ടതില്ലല്ലോ എന്നും ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കാത്തതും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കിയെന്നും നടൻ വിജയ്. തിരഞ്ഞെടുപ്പിൽ ആ സിനിമ ഒരു വലിയ ആയുധമാകുമെന്ന് അവർ ഭയപ്പെടുന്നതെന്നും ഇതിനെല്ലാം തനിക്ക് നീതി വേണമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പതിനായിരക്കണക്കിന് ജനങ്ങളാണ് വിജയ് യെ കാണാൻ കൂടി നിന്നത്.

ആഡംബര ജീവിതം ഉപേക്ഷിച്ച് ജനങ്ങൾക്കായി നിലകൊള്ളാൻ വന്നതാണെന്നും എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ജനവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തെ ‘തിന്മയുടെ ശക്തി’ എന്ന് വിശേഷിപ്പിച്ച വിജയ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാനും മറന്നില്ല. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന വിജയ്, പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ആഴ്ച പെരമ്പൂരിലും പത്രിക സമർപ്പിച്ചിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ. സിനിമയിലെ ചില രംഗങ്ങൾ ആക്ഷേപകരമാണെന്ന പരാതിയെത്തുടർന്ന് റിലീസ് നീണ്ടുപോയത് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അണിയറ പ്രവർത്തകർ പറയുന്നു.
