ടെഹ്റാൻ: ഇറാന്റെ സൈനിക ശേഷി തകർത്തെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. “നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒന്നും അറിയില്ല” എന്ന് പരിഹസിച്ച ഇറാൻ സൈന്യം, യുദ്ധം അമേരിക്കയുടെ പൂർണ്ണമായ കീഴടങ്ങൽ വരെ തുടരുമെന്നും മുന്നറിയിപ്പ് നൽകി.
ഇറാന്റെ മിസൈൽ ലോഞ്ചറുകളും ഡ്രോൺ ശേഷിയും ഗണ്യമായി കുറച്ചെന്നും വരും ആഴ്ചകളിൽ ഇറാന്റെ അവസ്ഥ ‘ശിലായുഗത്തിന്’ സമാനമാകുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയുടെ പക്കൽ അപൂർണ്ണമായ വിവരങ്ങൾ മാത്രമാണുള്ളതെന്ന് ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ഇബ്രാഹിം സോൾഫാഘരി പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ കൂടുതൽ ശക്തവും വിനാശകരവുമായ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. തന്ത്രപ്രധാനമായ മിസൈൽ ഉത്പാദന കേന്ദ്രങ്ങളും അത്യാധുനിക എയർ ഡിഫൻസ് സംവിധാനങ്ങളും ഇപ്പോഴും സുരക്ഷിതമാണെന്നും അമേരിക്ക തകർത്തത് നിസ്സാരമായ ലക്ഷ്യങ്ങൾ മാത്രമാണെന്നും ഇറാൻ അവകാശപ്പെട്ടു.അമേരിക്കൻ സൈന്യം നേരിടാൻ പോകുന്നത് വലിയ നാണക്കേടും പരാജയവുമാണെന്നും ഇറാൻ വക്താവ് കൂട്ടിച്ചേർത്തു.

യുഎസ് ആക്രമിച്ച സ്ഥലങ്ങൾ നിസ്സാരമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. യു.എസിന് അറിയാത്തതും ഒരിക്കലും എത്തിച്ചേരാൻ കഴിയാത്തതുമായ സ്ഥലങ്ങളിലാണ് തങ്ങളുടെ തന്ത്രപരമായ സൈനിക ഉൽപ്പാദനം നടക്കുന്നതെന്നും മിസൈലുകൾ, ഡ്രോണുകൾ, തന്ത്രപരമായ സംവിധാനങ്ങൾ എന്നിവ എണ്ണാൻ ശ്രമിക്കേണ്ടെന്നും തെറ്റിദ്ധരിക്കപ്പെടുമെന്നും ഒന്നും നേടാൻ കഴിയില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രായേലി സൈന്യവും ശത്രുതയ്ക്ക് തുടക്കമിടുകയാണെന്ന് ആരോപിച്ച ഇറാൻ നേതാവ് പ്രതികാരം തുടരുമെന്നും പ്രതിജ്ഞയെടുത്തു. ഇറാനിയൻ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (IRGC) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റാണ് സെൻട്രൽ ഖതം അൽ-അൻബിയ ആസ്ഥാനം.
