ബീജിങ്: ഹോർമുസ് കടലിടുക്കിൽ വ്യാപാരം സ്തംഭിച്ചതിന്റെ കാരണം ഇസ്രയേലും യുഎസുമാണെന്ന് കുറ്റപ്പെടുത്തി ചൈന. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്നത് ‘നിയമവിരുദ്ധ സൈനിക നടപടികൾ’ ആണെന്നും ചൈന മുന്നറിയിപ്പ് നൽകി. ശത്രുത അവസാനിപ്പിച്ച് ചർച്ച നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ബീജിങ്ങിൽ മാധ്യമപ്രവർത്തകരോടാണ് പ്രതികരണം നടത്തിയത്.
ഹോർമുസ് ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങൾക്കാണ് അത് സ്വതന്ത്രമാക്കാനുള്ള ഉത്തരവാദിത്വമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ഹോർമുസ് സ്വതന്ത്രമാക്കുന്നതിന് യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ചൈന അടക്കമുള്ള രാജ്യങ്ങളോട് നേരത്തെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സൈനിക നടപടികളിൽ നേരിട്ട് ഇടപെടാൻ യുഎസിന്റെ സഖ്യകക്ഷകളടക്കം തയ്യാറായില്ല.

ലോകത്തെ പ്രതിദിന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഭാഗം കൊണ്ടുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ ലോക നേതാക്കൾ കടുത്ത ആശങ്ക പങ്കുവെച്ചിട്ടുണ്ട്. സാഹചര്യം ലഘൂകരിക്കാനും പ്രാദേശിക അസ്ഥിരത ആഗോള സാമ്പത്തിക, ഊർജ്ജ സുരക്ഷയെ കൂടുതൽ ബാധിക്കാതെ തടയാനും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇന്ന് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം അതിന് വിരുദ്ധമായിരുന്നു. ഇറാനെതിരെ കൂടുതൽ ആക്രമണം നടത്തുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് ഖേദം പ്രകടിപ്പിച്ച് കീഴടങ്ങുന്നതുവരെ യുദ്ധം തുടരുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
