ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുമ്പോഴും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ ഗ്രീൻ ആശ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നിലെ തുടർച്ചയായ തടസ്സങ്ങൾക്കും സുരക്ഷാ ആശങ്കകൾക്കും ഇടയിലാണ് കപ്പൽ ഹോർമുസ് കടന്നത്. സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് കടന്ന ഒൻപതാമത്തെ ഇന്ത്യൻ ടാങ്കർ ആണിത്. ഗ്രീൻ ആശ ഒരു എൽപിജി ടാങ്കർ ആണെന്നാണ് ലഭ്യമായ സൂചന.
ഫെബ്രുവരി 28 ന് യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കിയിരുന്നു. ഇത് ആഗോള ഇന്ധന വിതരണത്തെ ബാധിക്കുകയും ഊർജ വിപണികളെ പിടിച്ചുലക്കുകയും ചെയ്തു. മെരിടൈം ഡാറ്റ അനുസരിച്ച്, ഈ പാത ഉപയോഗിക്കുന്ന ചരക്കുകപ്പലുകളിൽ 60 ശതമാനവും ഇറാനിൽ നിന്നുള്ളതോ അല്ലെങ്കിൽ ഇറാനിലേക്ക് പോകുകയോ ചെയ്യുന്നവയാണ്.

പ്രതിബന്ധങ്ങൾക്കിടയിലും ഹോർമുസ് പാത ഉപയോഗിക്കുന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഗ്രീൻ ആശ കടന്നുപോകുന്നതിന് മുമ്പ് എട്ട് ഇന്ത്യൻ കപ്പലുകൾ ഈ കടലിടുക്ക് കടന്നിരുന്നു. ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽഎം എന്നീ രണ്ട് എൽപിജി കാരിയറുകൾ ഏകദേശം 94,000 ടൺ ചരക്കുമായി സംഘർഷമേഖലയിലൂടെ കടന്നുപോയി.
ഇന്ത്യൻ നാവികസേന കപ്പലുകൾ കപ്പലുകളെ സഹായിക്കാൻ അകമ്പടിയായി ഉണ്ടായിരുന്നു. നിലവിലെ സംഘർഷവുമായി ബന്ധപ്പെട്ട നാവിക ഉപരോധത്തിനിടയിൽ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ ഇന്ത്യ ഇറാനിയൻ അധികാരികളുമായി ചർച്ചകൾ നടത്തി വരികയാണ്.
