വാഷിങ്ടൺ: അമേരിക്കയിൽ പൗരത്വം നേടിയ വിദേശികളുടെ പൗരത്വം റദ്ദാക്കുന്ന ‘ഡിനാച്ചുറലൈസേഷൻ’ (Denaturalization) നടപടികൾ ട്രംപ് ഭരണകൂടം കർശനമാക്കുന്നു. പൗരത്വ അപേക്ഷാ വേളയിൽ വിവരങ്ങൾ മറച്ചുവെക്കുകയോ ക്രിമിനൽ പശ്ചാത്തലം ഉണ്ടാവുകയോ ചെയ്യുന്നവരുടെ പൗരത്വം നീക്കം ചെയ്യുന്ന നടപടികളാണ് വേഗത്തിലാക്കുന്നത്. ഇത് അമേരിക്കയിലുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ വംശജർക്കിടയിൽ വലിയ നിയമസങ്കീർണ്ണതകൾക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. നേരത്തെ അത്യപൂർവ്വമായി മാത്രം നടന്നിരുന്ന ഈ നടപടി ഇനിമുതൽ വിപുലമായി നടപ്പിലാക്കാനാണ് യുഎസ് നീതിന്യായ വകുപ്പിന്റെ തീരുമാനം.
2026 സാമ്പത്തിക വർഷത്തിൽ പ്രതിമാസം 100 മുതൽ 200 വരെ കേസുകൾ ഫയൽ ചെയ്യാൻ ഇമിഗ്രേഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൗരത്വ നടപടിക്രമങ്ങളിൽ വഞ്ചന കാണിച്ചവർ, കള്ളം പറഞ്ഞവർ, അല്ലെങ്കിൽ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടവർ എന്നിവരെ കണ്ടെത്തി പൗരത്വം റദ്ദാക്കുക. ഇന്ത്യൻ വംശജരെ സംബന്ധിച്ചിടത്തോളം യുഎസ് പൗരത്വം നഷ്ടപ്പെടുന്നത് കേവലം താമസ സൗകര്യം നഷ്ടപ്പെടുന്നതല്ല, മറിച്ച് അവരുടെ അന്താരാഷ്ട്ര പദവിയെ തന്നെ ബാധിക്കുന്ന ഒന്നാണ്.

ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ, ഒരാൾ യുഎസ് പൗരത്വം സ്വീകരിക്കുമ്പോൾ ഇന്ത്യൻ പൗരത്വം സ്വയമേവ റദ്ദാകും. യുഎസ് പൗരത്വം കൂടി റദ്ദാക്കപ്പെടുന്നതോടെ, വ്യക്തിക്ക് ഒരു രാജ്യത്തെയും പൗരത്വം ഇല്ലാത്ത സാഹചര്യം ഉണ്ടായേക്കാം. ഇന്ത്യൻ വംശജർക്ക് ഇന്ത്യ നൽകുന്ന ആജീവനാന്ത വിസ പദവിയാണ് ഒസിഐ. എന്നാൽ ഇത് മറ്റൊരു രാജ്യത്തെ പൗരത്വത്തെ അടിസ്ഥാനമാക്കിയാണ് നൽകുന്നത്. യുഎസ് പൗരത്വം റദ്ദാക്കപ്പെട്ടാൽ ഒസിഐ പദവിയും അസാധുവാകും. ഇതോടെ ഇന്ത്യയിൽ താമസിക്കാനോ സ്വത്തവകാശം നിലനിർത്താനോ ഉള്ള അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടും. പൗരത്വം നഷ്ടപ്പെടുന്നവർക്ക് വീണ്ടും ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ 1955-ലെ ഇന്ത്യൻ പൗരത്വ നിയമപ്രകാരം പുതിയ അപേക്ഷ നൽകി കഠിനമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരും.
